കൊച്ചി: പ്രളയസമയത്ത് നിരവധി ജീവനുകള്‍ രക്ഷിച്ച മത്സ്യത്തൊഴിലാളിയായ ജിനീഷ് ജെറോണ്‍ വാഹനാപകടത്തില്‍ മരിച്ചതിനാല്‍ ആശ്രിതര്‍ക്കു മതിയായ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
സൗജന്യ പാര്‍പ്പിടം ഉള്‍പ്പെടെ സാധ്യമായ എല്ലാ സഹായനടപടികളും എടുത്തിട്ടുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണു ഹര്‍ജി തീര്‍പ്പാക്കിയത്.
കുടുംബത്തോടുള്ള സാമൂഹികബാധ്യത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണു തീര്‍പ്പാക്കിയത്.
പ്രളയസമയത്ത് ചെങ്ങന്നൂര്‍ മേഖലയില്‍ നൂറുകണക്കിനാളുകളെ രക്ഷിക്കാന്‍ രംഗത്തുണ്ടായിരുന്ന പൂന്തുറ പള്ളിയിടംപുരയിടത്തില് ജെറോണ്‍-സെല്‍വി ദമ്പതികളുടെ മകന് ജിനീഷ് ജെറോണ്‍ (24) പ്രളയം കഴിഞ്ഞ് രണ്ടു മാസത്തിനകമാണ് മരിച്ചത്. ബൈക്കപകടത്തെ തുടര്‍ന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്.